എരുമേലി അയ്യപ്പന്‍കാവില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ദീപം തെളിക്കുന്നു. വിജി തമ്പി, സദ്‌സ്വരൂപാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ സമീപം.

 
Kerala

''വാവര് സ്വാമിയല്ല, വാപുര സ്വാമി'', എരുമേലിയിൽ പ്രതിഷ്ഠ വേണമെന്ന് പ്രശ്‌നവിധി

ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തിലാണ് ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്

Kochi Bureau

കൊച്ചി: എരുമേലി പുത്തന്‍വീടിനു സമീപം അയ്യപ്പന്‍ കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്‌നവിധി. ശബരിമല തീര്‍ഥാടനത്തിന്‍റെ ഭാഗമായ എരുമേലി പുത്തന്‍ കാവിനു സമീപം അയ്യപ്പന്‍കാവില്‍ ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തിലാണ് ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്.

അയ്യപ്പസ്വാമിയുടെ പരിചാരക ദേവന്‍മാരില്‍ പ്രധാനിയായ വാപുരസ്വാമിക്ക് ക്ഷേത്ര നിര്‍മാണം നടത്തി ആരാധിക്കേണ്ടതാണെന്നും പ്രധാന ദൈവജ്ഞന്‍ അഭിപ്രായപ്പെട്ടു. ജ്യോതിഷ പണ്ഡിതന്‍മാരായ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, തൃക്കുന്നപ്പുഴ ഉദയകുമാര്‍, മറ്റം ജയകൃഷ്ണന്‍, അരീക്കുളങ്ങര സുരേഷ് പണിക്കര്‍, പുതുവാമന ഹരി നമ്പൂതിരി, ശ്രീനാഥ് വടകര, ദേവീദാസന്‍ കണ്ണൂര്‍, മോഹന്‍ കെ വേദ്കുമാര്‍, വേണുഗോപാല്‍ മാള, കൃഷ്ണമേനോന്‍, രാമവര്‍മ്മ, മണ്ണൂര്‍ വിശ്വനാഥ പണിക്കര്‍ ,ബാലസുബ്രഹ്മണ്യം തുടങ്ങിയവരാണ് പ്രശ്‌നത്തില്‍ പങ്കെടുത്തത്.

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്‍റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പ്രശ്‌ന പൂജയോടെയാണ് ദേവപ്രശ്‌ന ചിന്തയ്ക്ക് തുടക്കമായത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചടങ്ങിന് ഭദ്രദീപം കൊളുത്തി.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, മാര്‍ഗദര്‍ശ മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സദ്‌സ്വരൂപാനന്ദ സ്വാമികള്‍, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ബദരിനാഥ് മുന്‍ റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരി, മുന്‍ ഗോവ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് രാമന്‍ നായര്‍, ആര്‍എസ്എസ് പ്രാന്ത പ്രചാരകന്‍ വിനോദ്, എ.ആര്‍. മോഹന്‍, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, വാസ്തു വിദഗ്ധന്‍ മനോജ് നായര്‍, ആര്‍ക്കിടക്റ്റ് പ്രശാന്ത് ജി. സുരേഷ് കുമാര്‍ തുടങ്ങി വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും ആചാര്യന്‍മാരും പങ്കെടുത്തു.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ