കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
File photo
തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരേ പരാതി നൽകിയവരെ 'വാനരന്മാർ' എന്നു വിളിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ ആവശ്യമാണ്. അത്തരം പരാതികൾ നൽകുന്നവരെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ പൗരന്മാർക്കുള്ള വിശ്വാസം ഇല്ലാതാക്കും. സുരേഷ് ഗോപി തന്‍റെ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മാന്യമായ ഭാഷ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽപോലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ശിവൻകുട്ടി പറഞ്ഞു.