വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 

File image

Kerala

"വൈദ്യുതി നിയന്ത്രണത്തെ രാഷ്ട്രീയവത്കരിക്കരുത്"

പവർകട്ടിന് കാരണം കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

Reena Varghese

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്ന് മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതു കൊണ്ടുള്ള നിയന്ത്രണമല്ല ഇതെന്നും രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ സാഹചര്യത്തിന്‍റെ ഭാഗമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കടുത്ത ചൂടും മഴയുടെ കുറവും മൂലം ഉൽപാദനത്തിൽ ഉണ്ടായ ഇടിവും വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്‍റെ വർധനവ് ഉണ്ടായതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. രാത്രികാലങ്ങളിൽ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും രാത്രികാലങ്ങളിൽ അയൺ ബോക്സ്, മോട്ടോറുകൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കി പകൽ സമയത്തേയ്ക്കു മാറ്റുന്നതും സഹായകരമാകും. കടകളിലും വീടുകളിലും അനാവശ്യമായി ലൈറ്റുകൾ ഇടരുതെന്നും വൈകിട്ട് ആറുമണിക്കു ശേഷമുള്ള പീക്ക് അവറുകളിൽ നിയന്ത്രണം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സോളാർ വൈദ്യുതി ഉൽപാദനം മികച്ച പരിഹാരമാണെങ്കിലും പകൽ ലഭിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനത്തിന്‍റെ കുറവ് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുൻപ് കടം വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ട സമയമാണ് ഇതെങ്കിലും ഉൽപാദനക്കുറവ് മൂലം അതിനും തടസങ്ങൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ വഴികൾ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഐഎസ്ആർഒയിൽ കൂട്ടരാജി; രാജി വച്ചത് 100ലധികം ശാസ്ത്രജ്ഞർ

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു

അർജന്‍റീനയുടെ മത്സരത്തിനിടെ പവർകട്ട്; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി