മകളെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നരോപിച്ച് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: മകളെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നരോപിച്ച് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ നളിനത്തില്‍ വി. ഷാജിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമ പഠന വിഭാഗത്തില്‍ എത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഷാജിയുടെ മകൾ ഇന്ദുലേഖ അവസാന സെമസ്റ്റർ നിയമ വിദ്യാർഥിനിയാണ്. പഠനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം കൃത്യസമയത്ത് സമർപ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയെന്നാണ് പരാതി.
പഠന വിഭാഗം മേധാവി അംഗീകരിച്ച ശേഷമാണ് ഗൈഡ് തിരുത്തൽ ആവശ്യപ്പെടുന്നതെന്ന് ഷാജി പറഞ്ഞു. ഒടുവില്‍ ഗവേഷണ പ്രബന്ധം നിരസിച്ചുവെന്ന തരത്തില്‍ എഴുതി നല്‍കണമെന്ന ആവശ്യവുമായി മകള്‍ പഠന വിഭാഗത്തില്‍ എത്തിയെങ്കിലും അധികൃതര്‍ തയാറായില്ല.
പിന്നീടാണ് ഷാജി സർവകലാശാലയിലെത്തി പേപ്പര്‍ മുറിക്കുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചത്. ഓഫിസിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെഷാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് 17 തുന്നലുകളാണ് വേണ്ടിവന്നത്.