ഇ-സിമ്മിന്‍റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ് 
Kerala

ഇ-സിമ്മിന്‍റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്

തിരുവനന്തപുരം: ഇ- സിം സംവിധാനത്തിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.

തട്ടിപ്പുകാര്‍ നിലവിലുള്ള സിം കാര്‍ഡ്, ഇ- സിം സംവിധാനത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കും. മൊബൈല്‍ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ- ഐഡി നല്‍കി ഇ- സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് ആവശ്യപ്പെടുക. ഇങ്ങനെ ആക്റ്റിവേറ്റ് ചെയ്യുന്നവരുടെ ഇ- മെയിലിലേക്ക് ലഭിക്കുന്ന ക്യു ആര്‍ കോഡ് തങ്ങള്‍ നല്‍കുന്ന വാട്സപ്പ് നമ്പറില്‍ അയച്ചു നല്‍കാനും അവര്‍ നിര്‍ദേശിക്കുന്നു.

ക്യു ആര്‍ കോഡ് ലഭിക്കുന്ന തട്ടിപ്പുകാര്‍ ഇ- സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ സിം കാര്‍ഡിന്‍റെ പൂര്‍ണ നിയന്ത്രണം അവരുടെ കൈകളില്‍ എത്തുന്നു. ഇതോടെ ഉപയോക്താവിന്‍റെ കൈവശമുള്ള സിം പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രമേ ഇ- സിം പ്രവര്‍ത്തനക്ഷമമാകൂ എന്ന് തട്ടിപ്പുകാര്‍ അറിയിക്കുന്നതിനാല്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാകില്ല. ഈ സമയപരിധിക്കുള്ളില്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് എക്കൗണ്ടുകളുടെയും നിയന്ത്രണം തട്ടിപ്പ് സംഘം ഏറ്റെടുക്കും.

കസ്റ്റമര്‍ കെയര്‍ സെന്‍ററുകളില്‍ നിന്ന് എന്ന പേരില്‍ ലഭിക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാര്‍ഗം. വിവിധ സേവനങ്ങള്‍ക്കായി മൊബൈല്‍ സര്‍വീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

സേവനദാതാക്കള്‍ നല്‍കുന്ന ക്യൂ ആര്‍ കോഡ്, ഒടിപി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവയ്ക്കാന്‍ പാടില്ല. എല്ലാത്തരം ഡിജിറ്റല്‍ എക്കൗണ്ടുകള്‍ക്കും 'ടു സ്റ്റെപ് വെരിഫിക്കേഷന്‍' എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി