കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ, കാരുണ്യ സ്കീമിന് 57 കോടി രൂപ: കെ.എന്‍. ബാലഗോപാല്‍ 
Kerala

കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ, കാരുണ്യ സ്കീമിന് 57 കോടി രൂപ: കെ.എന്‍. ബാലഗോപാല്‍

രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപയും കാരുണ്യ ബെനവലന്‍റ് ഫണ്ട് സ്കീമിന് 57 കോടി രൂപയും അനുവദിച്ചതായി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതില്‍ 71.53 കോടി രൂപ പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നല്‍കിയത്. 20 കോടി രൂപ സഹായമായും നല്‍കി. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ മാസാദ്യം 30 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോള്‍ 20 കോടി കൂടി നല്‍കിയത്. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.

കാരുണ്യ ബെനവലന്‍റ് ഫണ്ട് സ്കീമിന് പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കിയ സൗജന്യ ചികിത്സയ്ക്ക് സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് ചികിത്സാ ചെലവ് മടക്കിനല്‍കാന്‍ തുക വിനിയോഗിക്കും. 44.81 കോടി രൂപ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭിക്കും. 11.78 കോടി സ്വകാര്യ ആശുപത്രികള്‍ക്കായി വകയിരുത്തി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം3ലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങളാണ് കെബിഎഫ് ഗുണഭോക്താക്കള്‍. ഒരു കുടുംബത്തിന് 2 ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും. വൃക്ക മാറ്റിവയ്ക്കലിന് വിധേയരാകുന്നവര്‍ക്ക് 3ലക്ഷം രൂപയും നല്‍കും. കാസ്പ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള അറുനൂറിലേറെ ആശുപത്രികളില്‍ കാരുണ്യ ബെനവലന്‍റ് ഫണ്ട് ചികിത്സ സൗകര്യമുണ്ട്.49,503 കുടുംബങ്ങള്‍ നിലവില്‍ കാരുണ്യ ബെനവലന്‍റ് പദ്ധതി അംഗങ്ങളാണ്. ഈ കുടുംബങ്ങളിലെ 3.35 പേര്‍ക്ക് ഈ സര്‍ക്കാരിന്‍റെ കാലത്ത് 380.71 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കി.

കാസ്പിന് കഴിഞ്ഞ ആഴ്ചയില്‍ 100 കോടി രൂപകൂടി അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നല്‍കിയത് 469 കോടി രൂപയും. ഈ സര്‍ക്കാര്‍ 2900 കോടി രൂപ പദ്ധതിക്കായി ചെലവിട്ടു.

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ

ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ