പ്രത്യേക ലേഖകൻ
കുമരകം (കോട്ടയം)< ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ ഭാഗമായുള്ള ജി20 ഷെർപ്പമാരുടെ രണ്ടാം യോഗം ഇന്നു മുതൽ ഏപ്രിൽ 2 വരെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും.
ജി20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന 4 ദിവസത്തെ സമ്മേളനത്തിൽ ജി20യുടെ സാമ്പത്തിക, വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
ആഗോളതലത്തിൽ ആശങ്കയുണർത്തുന്ന നിരവധി വിഷയങ്ങളിൽ ഷെർപ്പമാരുടെ രണ്ടാം യോഗം പ്രവർത്തിക്കും. സെപ്തംബറിൽ നടക്കുന്ന ന്യൂഡൽഹി ഉച്ചകോടിയിൽ അംഗീകരിക്കാൻ ഉദ്ദേശിക്കുന്ന നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി ഇവിടത്തെ ചർച്ചകൾ മാറുമെന്നാണു പ്രതീക്ഷ.
ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവരടങ്ങുന്ന ജി 20 ട്രോയിക്കയുമായുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് നേതൃത്വം നൽകും. ജി20 ഷെർപ്പകളുമായും ജി20 അംഗങ്ങളുടെ പ്രതിനിധിസംഘ തലവന്മാരുമായും ഉയർന്നുവരുന്ന വിപണിസമ്പദ്വ്യവസ്ഥകളിൽ നിന്നുള്ള ക്ഷണിതാക്കളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഗ്ലോബൽ സൗത്ത്, വികസിത സമ്പദ്വ്യവസ്ഥകൾ (എഇ) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്യും. സമാന മുൻഗണനകളെക്കുറിച്ചും പരസ്പര പ്രയോജനകരമായ മുന്നോട്ടുള്ള വഴികളെക്കുറിച്ചും ആശയവിനിമയം നടക്കും.
സംസ്ഥാന ഗവണ്മെന്റുമായി സഹകരിച്ച്, അതിഥികളായെത്തുന്നവർക്ക് കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ഒരുക്കും. "ചർച്ചയും ആഹാരവും', കലാ- സംസ്കാരിക പരിപാടികൾ, മിനി തൃശൂർ പൂരം, പരമ്പരാഗത ഓണസദ്യ, വള്ളത്തിലിരുന്നുള്ള ചായ സൽക്കാരം തുടങ്ങി നിരവധി കാര്യങ്ങൾ പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്നുണ്ട്. 150ലേറെ കലാകാരന്മാരാണ് കായലിൽ പ്രത്യേകമായി തയാറാക്കിയ രണ്ടു വേദികളിൽ പരിപാടികൾ അവതരിപ്പിക്കുക.