ആലപ്പുഴ: തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു. തെളിവുകളില്ലാത്തതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനില്ലെന്ന് പൊലീസ് അറിയിച്ചു.
ഇതു സംബന്ധിച്ച് റിപ്പോർട്ട് ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. 1989 ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി. സുധാകരന്‍റെ വെളിപ്പെടുത്തൽ.
പരാമർശം വിവാദമായതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. 1989ലെ തപാൽ ബാലറ്റുകൾ ആവശ‍്യപ്പെട്ട് പൊലീസ് കലക്റ്റർക്ക് കത്ത് നൽകിയെങ്കിലും ലഭ‍്യമല്ലെന്ന് അറിയിച്ചതോടെയാണ് അന്വേഷണം തുടരാനാവില്ലെന്ന് ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ മേധാവിക്ക് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് രേഖകളും പ്രാഥമിക രേഖകളുമില്ലാതെ കേസ് അന്വേഷണം നടത്താനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.