തിരുവനന്തപുരം: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ തുറന്ന വിമർശനവുമായി മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ശമ്പളകുടിശിക നൽകാത്തതിൽ ഉത്തരവാദി ഭരണകൂടമാണെന്നും സെക്രട്ടറിയേറ്റിൽ 3.5 ലക്ഷം ഫയൽ കെട്ടി കിടക്കുന്നുവെന്നും ജി. സുധാകരൻ വിമർശിച്ചു.
ഭരണകൂടമാണ് ഉത്തരവാദി എന്ന തലക്കെട്ടോടെ ജി. സുധാകരൻ എഴുതിയ ലേഖനത്തിൽ, ചുവപ്പുനാടയിൽ ജീവിതങ്ങൾ കുരുങ്ങുന്നതിന്‍റെ ദുഃഖകരമായ അനുഭവമാണ് പത്തനംതിട്ട അത്തിക്കയത്ത് നിന്ന് കേൾക്കുന്നതെന്ന് വ്യക്തമാക്കുന്നു.
വർഷങ്ങളായി ശമ്പള കുടിശിക കിട്ടാതെ വലയുന്ന അധ്യാപികയ്ക്ക് ഇപ്പോഴിതാ ഭർത്താവിനെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ദുഃഖം പലരോടും പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല.
സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ അവിടെ ഭരണകൂടമാണ് പരാജയപ്പെട്ടത്. ഫയലുകള്‍ താമസിപ്പിച്ച് തെറ്റായ തീരുമാനം എടുക്കുന്നവര്‍ക്ക് ഭരണകൂടം അനുകൂലമാകുമ്പോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിലും ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നുമാണ് സുധാകരന്‍റെ വിമർശനം.