യുവാക്കളെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ പുനരധിവാസ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും വിൽപ്പനയിലും ഉൾപ്പെട്ട യുവാക്കളുടെ പുനരധിവാസത്തിന് പുതിയ പദ്ധതിയുമായി സർക്കാർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ നേർവഴി പദ്ധതി നിലവിലുണ്ട്. ഇതിന്‍റെ ഭാഗമായി ലഹരിവിമുക്തി ചികിത്സ, മാനസികാരോഗ്യ ചികിത്സ, കൗൺസലിങ്, നിയമസഹായം എന്നിവയ്ക്കൊപ്പം തൊഴിൽ പരിശീലനവും സംസ്ഥാന സാമൂഹിക നീതിവകുപ്പ് നൽകും.
18 മുതൽ 25 വരെ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ പ്രഥമ പരിഗണന. 25ന് മുകളിൽ പ്രായമുള്ളവരെയും തീരദേശം, ഗോത്ര വിഭാഗം എന്നിവിടങ്ങളിലെ യുവജനങ്ങളെയും ആവശ്യമെങ്കിൽ ഗുണഭോക്താക്കളാക്കും. ഓരോ ജില്ലയിലും 50 പേരെ പരിഗണിക്കും. പോലീസിന്‍റെയും ജയിൽ വകുപ്പിന്‍റെയും വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുക.
നർക്കോട്ടിക്സ്, എക്സൈസ് വകുപ്പുകളിൽ നിന്ന് ഇതുവരെ നൂറോളംപേരുടെ പട്ടിക കൈമാറിക്കഴിഞ്ഞു. ഇവരുടെ വീടുകളിലെത്തി വിശദ വിവരശേഖരണം നടത്തിയശേഷം വിദഗ്ധരുടെ സേവനം നൽകും. ആവശ്യമായവർക്ക് തുടർപഠനത്തിനുള്ള അവസരവും ഒരുക്കാനാണ് സാമൂഹികനീതി വകുപ്പിന്‍റെ തീരുമാനം.