സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാലക്കാട് തെരഞ്ഞെടുപ്പിൽ ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ പരാതി കോൺഗ്രസിലെ പുതിയ ഗ്രൂപ്പ് പോരിലേക്കെത്തിയതോടെ ഇടപെട്ട് നേതൃത്വം. കെപിസിസി പുനസംഘടന ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുകൂലികൾ നടത്തിവന്ന നീക്കങ്ങൾക്കിടെയാണ് പ്രതിപക്ഷ നേതാവിനെ ഉന്നമിട്ടുള്ള ചാണ്ടി ഉമ്മന്‍റെ പ്രസ്താവനയെത്തിയത്. തുടർന്ന്, സുധാകര പക്ഷത്തെ അനുകൂലിക്കുന്ന നേതാക്കൾ ചാണ്ടി ഉമ്മനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ സതീശ-സുധാകര പക്ഷങ്ങൾ തമ്മിലുള്ള പോരിന് കളമൊരുങ്ങി.
ഇതിനിടെ കണ്ണൂരിൽ എം.കെ രാഘവൻ എംപിക്കെതിരായി പാർട്ടിയിൽ ഉയർന്ന പോരും കീറാമുട്ടിയായി. പ്രതിപക്ഷ നേതാവ് ബുധനാഴ്ച കണ്ണൂരിലെത്തി ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരം നടക്കാത്തതിനാൽ കണ്ണൂർ ഡിസിസിയും വിയർത്ത് നിൽക്കുകയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനിടെ പാർട്ടിയിലെ പുതിയ തർക്കങ്ങൾ നേട്ടത്തിന്‍റെ മാറ്റുകുറക്കുമെന്നായതോടെ ബുധനാഴ്ച രാവിലെ തന്നെ കെപിസിസി അധ്യക്ഷൻ ചാണ്ടി ഉമ്മനെ ഫോണിൽ ബന്ധപ്പെട്ട് പരസ്യപ്രസ്താവന വേണ്ടെന്ന് നിർദേശം നൽകുകയായിരുന്നു. എന്നാൽ നേതൃയോഗം വിളിച്ച് തർക്കം തീർക്കാൻ ആവശ്യപ്പെടുന്ന നേതാക്കളോട് കെപിസിസി അധ്യക്ഷൻ മുഖംതിരിക്കുന്നതായാണ് പുതിയ പരാതി.
അതേസമയം, തന്‍റെ അവസരം നിഷേധിക്കുന്നെന്ന ചാണ്ടി ഉമ്മന്‍റെ പരാതി പ്രതിപക്ഷ നേതാവിനെ ലക്ഷ്യംവച്ചാണെന്ന് തിരിച്ചറിഞ്ഞ സതീശൻ അനുകൂലികൾ കടുത്ത അതൃപ്തിയിലാണ്. ചാണ്ടി ഉമ്മനെതിരെ സമൂഹ്യമാധ്യമങ്ങളിലും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ചാണ്ടി ഉമ്മന് മറുപടി നൽകാനില്ലെന്ന് വി.ഡി സതീശനും വ്യക്തമാക്കിയതോടെ ഉൾപ്പോര് മറനീക്കി. ഇതോടെ കേരളത്തിലെ പുതിയ നീക്കങ്ങൾ പാർട്ടിയിലെ ഐക്യം തകർക്കുന്നതാണെന്ന് സതീശനെ അനുകൂലിക്കുന്നവർ എഐസിസിയെ അറിയിച്ചു. എഐസിസി നിർദേശമെത്തിയതോടെയാണ് വിഷയത്തിൽ സുധാകരൻ ഇടപെട്ടത്. പിന്നാലെ,താൻ പറഞ്ഞ ചെറിയ വിഷമത്തെ ഊതിപ്പെരുപ്പിച്ച് ഇല്ലാത്ത ഒരു ലഹള ഉണ്ടാക്കിയെടുക്കരുതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പാർട്ടിക്കെതിരേയും പ്രതിപക്ഷ നേതാവിനെതിരേയും താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോയെന്നും അദ്ദേഹം പ്രതികരിച്ചു.