കേരള ഹൈക്കോടതി
കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ വരെ ഈടാക്കണമെന്ന് കോടതി നിർദേശം. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി എതിർപ്പ് രേഖപ്പെടുത്തി.
ഥാർ ജീപ്പിന്‍റെ നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കോടതി പരിശോധിച്ചു. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. അതിന് 5000 രൂപ പിഴയും പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്.
6 അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ഇട്ടതിനാണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിയതെങ്കിൽ പിഴ പോരെന്നാണ് ഹൈക്കോടതി പറയുന്നത്.