മരിച്ച രോഗിയോട് നേരിട്ടെത്തി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്
തൃശൂർ: മരിച്ചുപോയ രോഗിയോട് നേരിട്ട് ഹാജരായി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്. 5 വർഷം മുൻപ് വയറ്റിൽ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോട് ആണ് ഹാജരാകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജോസഫ് പോൾ കഴിഞ്ഞവർഷം മരിച്ചിരുന്നു. 2020 ൽ തൃശൂർ മെഡിക്കൽ കോളേജിൽ വയറിൽ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്‍റെ വയറ്റിൽ കത്രിക മറന്നുവെച്ചത്.
അത് പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും നിയമപരമായി നീങ്ങുകയായിരുന്നു. അന്നത്തെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിൽ നിന്ന് ഫെബ്രുവരി 16ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരത്ത് നേരിട്ടെത്തി തെളിവ് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.