ആരോഗ്യമന്ത്രി വീണാ ജോർജ്
file image
തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണു സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായും മന്ത്രി പറഞ്ഞു.
വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. വിവിധ പദ്ധതികളെ ഏകോപിപ്പിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. ഇതുവഴി 43.7 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി.
സൗജന്യ ചികിത്സയില്‍ മാതൃകയാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കഴിഞ്ഞ മൂന്നു വര്‍ഷവും കേരളത്തിനാണ് ലഭിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 8283 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാകും. പദ്ധതികള്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ദിശ ഹെൽപ്പ് ലൈന്‍ നമ്പര്‍ (1056/104), സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ലാ-സംസ്ഥാന ഓഫിസുകള്‍ എന്നിവയെ ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.