അതിശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം
തിരുവനന്തപുരം: അതിശക്തമായ മഴയിൽ തലസ്ഥാനം മുങ്ങി. ശനിയാഴ്ച രാവിലെ തുടങ്ങിയ ശക്തമായ മഴയില്‍ തലസ്ഥാന നഗര ഹൃദയങ്ങളിലടക്കം പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. റോഡുകളില്‍ വെള്ളക്കെട്ടായതോടെ ഗതാഗതം തടസപ്പെട്ടു.
കാറ്റിൽ മരം വീണും റെയ്‌ൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞും അപകടങ്ങളുണ്ടായെങ്കിലും ആർക്കും പരുക്കില്ല. കോർപ്പറേഷന്‍റെ മഴക്കാല പൂര്‍വ ശുചീകരണം പാളിയതോടെ നഗരത്തിലെ ആമയിഴഞ്ചാൻ തോട് നിറഞ്ഞാണ് നഗരത്തെ വെള്ളക്കെട്ടാക്കി മാറ്റിയത്.
ഉച്ചയ്ക്ക് ശേഷം അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്‍പിലെ റോഡ് പോലും വെള്ളക്കെട്ടിലായി. ആമയിഴഞ്ചാൻ തോട്ടിലെ മലിന ജലം റോഡുകളിലടക്കം വ്യാപിച്ചതോടെ ദുര്‍ഗന്ധം മൂലം നഗരവാസികൾക്ക് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. റെയ്‌ൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും നിൽക്കുന്ന തമ്പാനൂര്‍ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ താമസിക്കുന്ന ബേക്കറി ജംക്ഷനിലെ വത്സല നഴ്‌സിങ് ഹോം റോഡില്‍ വെള്ളക്കട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് റോഡ് അടച്ചു. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന പ്രധാന പാതയായ ചാക്കയിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി.