പണമില്ലെന്നതിന്‍റെ പേരിൽ ചികിത്സ നിഷേധിക്കരുത്; ആശുപത്രികളുടെ പ്രവർത്തനത്തിൽ മാർഗനിർദേശവുമായി ഹൈക്കോടതി
kerala High Court
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണായക നിർദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാനുള്ള കാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
ജീവൻ രക്ഷിക്കുക എന്നതാണ് പ്രാഥമിക കർത്തവ്യം. എല്ലാം ആശുപത്രികളും ഇത് ഓർക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.
എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണമെന്നും കോടതി നിർദേശത്തിൽ പറയുന്നു.
ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയണമെന്നും കോടതി വ്യക്തമാക്കി.