കേരള ഹൈക്കോടതി
file
കൊച്ചി: ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഏക പ്രതിയായ മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു.
കെ.എം. ബഷീറിന്‍റെ ഭാര‍്യ സി. ജസീല നൽകിയ ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിലായിലായിരുന്നു കേസിന്‍റെ വിചാരണ നടക്കേണ്ടത്.
എന്നാൽ കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ‍്യപ്രകാരമാണെന്നും ഇത് നീതി നിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് ഹർജിക്കാരി ആരോപിക്കുന്നത്. അതേസമയം, നിലവിലെ പ്രോസിക‍്യൂട്ടർക്ക് കേസ് നടത്തിപ്പിൽ പരിചയമില്ലെന്നും സ്പെഷ‍്യൽ പ്രോസിക‍്യൂട്ടറെ നിയമിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒന്നാം സാക്ഷിയായി മാധ‍്യമപ്രവർത്തകൻ സയിഫുദീൻ ഹാജിയെ വിസ്തരിച്ചിരുന്നു. ബഷീറിന് അപകടം പറ്റിയെന്ന് അറിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവിടെയുണ്ടായിരുന്ന നാട്ടുകാരിൽ നിന്നും കൂടുതൽ വിവരങ്ങൾ വ‍്യക്തമായെന്നും സയിഫുദീൻ കോടതിയിൽ വ‍്യക്തമാക്കിയിരുന്നു.