പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രം
തിരുവനന്തപുരം: തലസ്ഥാനത്തെ പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാർ സന്ദർശനം നടത്തി. ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങളും രോഗികൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളും സ്ഥാപനത്തിന്‍റെ പൊതുസാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. ശനിയാഴ്ചയാണ് ജഡ്ജിമാർ സന്ദർശനത്തിന് എത്തിയത്.
ഹൈക്കോടതി ജഡ്ജിമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയത്. കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും അവർ പരിശോധിച്ചു.
ആശുപത്രിയുടെ ദയനീയാവസ്ഥ സംബന്ധിച്ച ഹൈക്കോടതിയിലെ കേസിൽ കോടതി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. വി. രാംകുമാർ നമ്പ്യാരും ജഡ്ജിമാർക്കൊപ്പമുണ്ടായിരുന്നു.
ഒരു മണിക്കൂറിലേറെ ആശുപത്രിയിൽ ചെലവഴിച്ച ജഡ്ജിമാർ രോഗികൾ താമസിക്കുന്ന വാർഡുകളും പ്രത്യേക മുറികളും സന്ദർശിച്ച് അവിടത്തെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തിയതായി അധികൃതർ അറിയിച്ചു.