സുകാന്തിനെതിരായ ആരോപണങ്ങൾ ഗുരുതരം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

 
Kerala

സുകാന്തിനെതിരായ ആരോപണങ്ങൾ ഗുരുതരം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ സുകാന്തിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നു

Namitha Mohanan

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകനും മുൻ സുഹൃത്തുമായ സുകാന്തിന്‍റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി നിർദേശം. സുകാന്തിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയ കോടതി, ജാമ്യ ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

ഉദ്യോഗസ്ഥയുടെ ആത്മഹത്യക്കു പിന്നാലെ ഒളിവിൽ പോയ സുകാന്തിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നു. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്‍റലിജൻസ് ബ്യൂറോയുടെ നടപടി.

മാർച്ച് 24നാണ് 22 വയസുകാരിയായ ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. സുകാന്തിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടി ട്രെയിൻ കണ്ടതോടെ പാളത്തിലേക്ക് തല വച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി.

ശാരീരികമായും മാനസികമായും അടുത്ത ശേഷം സുഹൃത്തായ സുകാന്ത് വിവാഹത്തിൽ നിന്നു പിന്മാറിയതിന്‍റെ മനോവിഷമമാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.

പെൺകുട്ടി ഗർഭഛിദ്രത്തിനു വിധേയയായതിന്‍റെ രേഖകളും വാട്സാപ്പ് ചാറ്റുകളും തെളിവുകളായി പൊലീസ് ശേഖരിച്ചിരുന്നു. പെൺകുട്ടിയുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ശേഖരിച്ചിരുന്നു.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

അമൃത്‌സറിലെ എഎസ്ഐയുടെ കൊലപാതകം; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

റോഡപകടത്തിൽ മരിച്ച യുവാവിന്‍റെ കുടുംബത്തിന് 51.45 ലക്ഷം രൂപ നഷ്ടപരിഹാരം

ഒരാൾക്ക് ഒരു അരവണ മാത്രം, ശബരിമലയിൽ അരവണ നിയന്ത്രണം തുടരും