ഹണി ഭാസ്കരൻ
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള വെളിപ്പെടുത്തലിനു പിന്നാലെ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി എഴുത്തുകാരി ഹണി ഭാസ്കരൻ. പോസ്റ്റുകളും കമന്‍റുകളും ഒന്നും ഡിലീറ്റ് ചെയ്യരുത്. എല്ലാം അവിടെ തന്നെ ഉണ്ടാകണം. സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി എന്നാണ് ഹണി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ താനുമായി ചാറ്റ് ചെയ്തിരുന്നുവെന്നും തുടർന്ന് അതേക്കുറിച്ച് മോശമായി സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും ഹണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
സ്ത്രീകൾ ഏതെങ്കിലും രീതിയിൽ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയാൽ ഉടൻ സൈബർ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെർവേർറ്റുകളുടെ ആഘോഷം കണ്ടു. ഏറ്റവും ഭീകരമായ സൈബർ ആക്രമണം നേരിടുന്നു പക്ഷേ, നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി. നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വെച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. ആ കരുത്തോടെയാണ് മുൻപോട്ട്. എനിക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണ്. നിങ്ങൾക്കുള്ള പൊതിച്ചോറ് വീട്ടിൽ എത്തിക്കാൻ സർക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ? പോസ്റ്റുകൾ, കമന്റുകൾ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം...!സൈബർ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി...!