കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ മുഖ്യ സൂത്രധാരൻ ഐജി ലക്ഷ്മണയാണെന്ന് ക്രൈംബ്രാഞ്ച്. ഐജിക്കെതിരേ ഗൂഢാലോചന കുറ്റം ചുമത്തിയതായും ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ അനുബന്ധമായി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ കണ്ടെത്തിയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു, മാത്രമല്ല ഐജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുള്ളതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.
ഐജിയുടെ ആയുർവേദ ചികിത്സയിലും മെഡിക്കൽ രേഖയിലും സംശയങ്ങളുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിട്ടും ഐജി ചികിത്സ തേടി വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.