മുഖ്യമന്ത്രിയുമായി അഭിമുഖം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'  
Kerala

മുഖ്യമന്ത്രിയുമായി അഭിമുഖം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'

"ഹിന്ദു'വിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണിത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റേതായി പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം പറയാത്ത ഭാഗം ഉൾപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് "ദി ഹിന്ദു' ഇംഗ്ലീഷ് ദിനപത്രം. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ "ഹിന്ദു'വിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണിത്.

ഹിന്ദുവിന്‍റെ വിശദീകരണം:

"മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം എടുക്കാനുള്ള അവസരമൊരുക്കി തരാമെന്ന് പറഞ്ഞ് പിആര്‍ ഏജന്‍സിയായ "കൈസന്‍' ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 29ന് കേരള ഹൗസില്‍ ഞങ്ങളുടെ മാധ്യമ പ്രവര്‍ത്തകയാണ് മുഖ്യമന്ത്രിയെ അഭിമുഖം നടത്തിയത്. പിആര്‍ ഏജന്‍സിയുടെ രണ്ടു പ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ട അഭിമുഖമാണ് നടത്തിയത്. മുഖ്യമന്ത്രി നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചും പറഞ്ഞത് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സിയുടെ പ്രതിനിധി അഭ്യർഥിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിയ, മുഖ്യമന്ത്രിയുടെ പ്രതികരണം ഏജന്‍സിയുടെ പ്രതിനിധി എഴുതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയായി ആ വരികള്‍ ഉള്‍പ്പെടുത്തിയത് മാധ്യമ ധര്‍മത്തില്‍ വന്ന വീഴ്ചയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്ന്. ആ തെറ്റില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.'

സെപ്തംബർ 30നാണ് "ഹിന്ദു'വിൽ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. അന്ന് ഇതുസംബന്ധിച്ച് ഒരു പ്രതികരണവും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായില്ല. അഭിമുഖം വിവാദമായതിനു ശേഷമാണ് ഒരു ദിവസം വൈകി ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി "ഹിന്ദു' എഡിറ്റർക്ക് കത്തയച്ചത്.

അഭിമുഖത്തിൽ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്‍റെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് കത്തിൽ ഓർമപ്പെടുത്തി. "ദേശവിരുദ്ധ പ്രവര്‍ത്തന'മെന്നോ 'രാജ്യ വിരുദ്ധ' പ്രവര്‍ത്തനമെന്നോ ഉപയോഗിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്‍റെയും നിലപാട് പ്രതിഫലിപ്പിക്കുന്നവയല്ല ഈ വാക്കുകള്‍. ഈ പദങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചു എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത് തെറ്റായ പ്രചാരണത്തിനും വ്യാഖ്യാനത്തിനും വഴിയൊരുക്കി' എന്നും കത്തില്‍ വിശദമാക്കി. അതിനു ശേഷമാണ് "ഹിന്ദു'വിന്‍റെ ഖേദപ്രകടനം.

"ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണിത്''; പ്രധാനമന്ത്രി മണിപ്പൂരിൽ

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം: തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി

കൊല്ലത്ത് നാലര വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മർദനം

നേപ്പാളിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം