മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടം; അന്വേഷണത്തിന് ഉത്തരവ്, കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഷിപ്പിങ് ഡയറക്ടർ ജനറലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അപകടത്തിൽ പെട്ട ഒമ്പത് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി വിഴിഞ്ഞത്തെത്തിച്ചു. എന്നാൽ 2 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പശ്ചിമ ബംഗാൾ സ്വദേശികളായ അച്ഛനെയും മകനെയും ആണ് കാണാതായിരിക്കുന്നത്. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.
കൊല്ലം മരുതടിയിലെ ചിറക്കര-പുതുവലിൽ രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽ പെട്ട ബോട്ട്. ബോട്ടിലുണ്ടായിരുന്ന 11 തൊഴിലാളികൾ മത്സ്യബന്ധനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. പനാമ രജിസ്ട്രേഷനുള്ള വ്യാപാര കപ്പൽ ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്നതിനിടെയാണ് ബോട്ടിലേക്ക് ഇടിച്ച് കയറിയത്. പെട്ടന്നുണ്ടായ ഇടിയുടെ ആഘോതത്തിൽ പലർക്കും ഗുരുതരപരുക്കുകളുണ്ടെന്നാണ് വിവരം. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.
അപകടമുണ്ടായതിന് പിന്നാലെ വിഴിഞ്ഞത്ത് നിന്ന് കോസ്റ്റ് ഗാർഡ് കപ്പലായ "അനഘ്" പുറപ്പെടുകയും, അപകടത്തിൽപ്പെട്ട ഒമ്പത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച, ഇവരെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. എംടി സോളിസ് എന്ന കപ്പലുമായി കൂട്ടിയിടിച്ചാണ് മത്സ്യബന്ധന ബോട്ട് മുങ്ങിയതെന്ന് ആരോപിക്കപ്പെടുന്നു.