പത്മകുമാറിന് നോട്ടീസ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാറിന് വീണ്ടും നോട്ടീസ്. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്. പത്മകുമാറിന്‍റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ അത് ചെയ്യിരുന്നില്ല. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാർ അന്വേഷണസംഘത്തോട് സാവകാശം തേടി.
ഇതോടെ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് സൂചന. അതേ സമയം ശബരിമല കേസിൽ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റെ എന്‍.വാസുവിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെ പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡി അപേക്ഷ പിന്നീട് സമര്‍പ്പിക്കും. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്.