പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി
കോലഞ്ചേരി: പള്ളിയിൽ സംഘർഷമുണ്ടാക്കി സമാധാനശ്രമങ്ങൾ തകർക്കാനുള്ള നീക്കം അപലപനീയമെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മീഡിയ സെൽചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത. സഭാതർക്കത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി സർക്കാരിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, യാക്കോബായ സുറിയാനിസഭയുടെ മേൽനോട്ടത്തിലുള്ള ദേവാലയങ്ങളിൽ ഞായറാഴ്ച സംഘർഷമുണ്ടായത്.
സഭ മീഡിയ സെൽചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കണ്ടനാട് ഭദ്രാസനത്തിന്‍റെ കീഴിൽ വരുന്ന പിറമാടം സെന്‍റ്. ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ആരാധന നടക്കുന്നതിനിടെ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട വൈദികൻ പള്ളിക്കുള്ളിൽ പ്രവേശിച്ച് ആരാധന തടസപ്പെടുത്താൻ ശ്രമിച്ചത്. ഇതോടെ സംഘർഷമുണ്ടായി.
ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി. പള്ളിയുടെ നിയന്ത്രണം നിലവിൽ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. കലക്റ്ററുമായി ചർച്ച നടത്തിയ ശേഷമാവും പള്ളിയിൽ ഇനി ആരാധന അനുവദിക്കുക.
സഭാതർക്കവുമായി ബന്ധപ്പെട്ടവിഷയങ്ങൾ കോടതികളുടെ പരിഗണനയിലിരിക്കെ സർക്കാർ ഇരുവിഭാഗങ്ങളെയും ഉൾപ്പെടുത്തി സമാധാനപരമായ പരിഹാരത്തിനായി മധ്യസ്ഥചർച്ചകൾ നടത്തിവരികയാണ്.ഈ സാഹചര്യത്തിൽ യാക്കോബായ സുറിയാനിസഭയുടെ കൈവശമുള്ള ദേവാലയങ്ങളിൽ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് സംഘർഷാവസ്ഥ ഉണ്ടാക്കുന്നത് സമാധാനശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളെ സംഘർഷത്തിന്‍റെയും ഏറ്റുമുട്ടലിന്‍റെയും വേദികളാക്കാതെ പ്രാർത്ഥനയുടെയുംസമാധാനത്തിന്‍റെയും കേന്ദ്രങ്ങളായി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. സഭാ തർക്കത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കണ്ടെത്തി വിശ്വാസികൾക്ക് സമാധാനത്തോടെ ആരാധന നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും ഡോ. കുര്യാക്കോസ് മോർതെയോഫിലോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.