തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രൻ തുടർന്നേക്കും. 5 വര്‍ഷം പൂര്‍ത്തിയായ മണ്ഡലം–ജില്ലാ പ്രസിഡന്‍റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക അറിയിച്ചതോടെയാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ കളമൊരുങ്ങിയത്. വ്യാഴാഴ്ച രാത്രി നടന്ന ഓൺലൈൻ യോഗത്തിലായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് നിരീക്ഷകയായ വാനതി ശ്രീനിവാസൻ അറിയിച്ചത്. ഇതോടെ എതിര്‍പ്പറിയിച്ച് ചില നേതാക്കള്‍ ഓൺലൈൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതായാണ് വിവരം.
കെ. സുരേന്ദ്രൻ ഒരു ടേം കൂടി സംസ്ഥാന അധ്യക്ഷനായി തുടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ പാർട്ടിക്കകത്ത് ചർച്ചകൾ നടന്നതാണ്. 3 വര്‍ഷത്തെ ഒന്നാം ടേമിനുശേഷം, രണ്ടു വര്‍ഷം കൂടി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിയമിച്ചിരുന്നു. എന്നാൽ ഇതു രണ്ടാം ടേം ആയി കണക്കാക്കാൻ ആകില്ലെന്നാണ് ഓൺലൈൻ യോഗത്തിൽ കേന്ദ്ര നിരീക്ഷക വ്യക്തമാക്കിയത്. പുതിയ നീക്കത്തിനെതിരെ പാർട്ടിയിലെ സുരേന്ദ്രൻ വിരുദ്ധ ചേരി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമായും കൃഷ്ണദാസ് പക്ഷമാണ് ഓൺലൈൻ യോഗത്തിൽ എതിര്‍പ്പ് ഉന്നയിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതടക്കം ചർച്ചകൾ നടന്നിരുന്നെങ്കിലും കേന്ദ്ര നിലപാട് തിരിച്ചടിയായതോടെ പാർട്ടിയിൽ സുരേന്ദ്രനെതിരെ അതൃപ്തി പുകയുകയാണ്.