ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി പൊലീസ് കേസ് എടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ആദ്യം ലഭിച്ച വിവരം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.
തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. 7 പേർക്ക് ഇരിക്കാവുന്ന വാഹനത്തിൽ 11 പേരാണുണ്ടായിരുന്നത്. കൂടുതൽ പേർ വാഹനത്തിൽ ഉണ്ടായത് അപകടത്തിന്‍റെ ആഘാതം വർധിക്കുന്നതിനിടയാക്കി. സിനിമയ്ക്ക് പോകാനായി വണ്ടി വാടകയ്ക്കെടുത്ത് ഹോസ്റ്റലിൽ നിന്ന് വിദ‍്യാർഥികൾ നേരത്തെ ഇറങ്ങിയിരുന്നു. ഇതിനിടെ ഗുരുവായൂരിൽ നിന്നു കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഈ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 5 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.