ഫയൽ ചിത്രം
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷിപുഴയിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം ലഭിച്ചത്. തുരങ്കപാത നിര്‍മാണ കമ്പനിയുടെ സര്‍വേയറായ പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശി രാകേഷ് ഗുച്ചൈതിന്‍റെ (24) മൃതദേഹമാണ് കണ്ടെത്തിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റും.
കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും പുരോഗമിക്കുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കൺസ്ട്രക്ഷൻ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് കിട്ടാനുള്ളത്. പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് തെരച്ചിൽ നടക്കുന്നത്.
നാലാം ദിവസമായ വെള്ളിയാഴ്ച അതിരാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണിനടിയിൽ പരിശോധന നടത്തുന്നത്.
ഇതുവരെ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതരസംസ്ഥാനക്കാരാണ് അപകടത്തിൽ മരിച്ചവരെല്ലാം. മൃതദേഹങ്ങൾ സ്വദേശത്തേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ജൂലൈ ഏഴിനാണ് മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. റവന്യൂമന്ത്രി എ.പി. അനിൽ കുമാർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തെരച്ചിൽ ദൗത്യത്തിനു മേൽനോട്ടം വഹിക്കുന്നത്.