കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതക ചോർച്ച; ആളുകളെ ഒഴിപ്പിക്കുന്നു
കാസർഗോഡ്: കാഞ്ഞങ്ങാട് സൗത്തിൽ വ്യാഴാഴ്ച മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതക ചോർച്ച. ടാങ്കറിന്‍റെ വാൽവ് പൊട്ടിയതോടെയാണ് വാതകം ചോർന്നത്. ഇതോടെ പ്രദേശത്ത് നിന്നും അരകിലോമീറ്റർ പരിധിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
മംഗലാപുരത്ത് നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോർച്ച അടയ്‌ക്കാനാകൂ എന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതിനായി മണിക്കൂറുകൾ എടുക്കുമെന്നാണ് വിവരം. ഇതോടെയാണ് ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ മുന്‍കരുതലിന്‍റെ ഭാഗമായി എടുത്തത്. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോകുന്ന ടാങ്കർ ലോറി മറയുന്നത്.
ഇതേ തുടർന്ന് കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെയുള്ള 18,19,26 വാർഡുകളിൽ നേരത്തേ തന്നെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഈ വാർഡുകളിലെ സ്‌കൂൾ, അങ്കണവാടി, കടകൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.
മറിഞ്ഞ ലോറിയെ ഉയർത്തുന്നത് വരെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഗ്യാസ് സിലിണ്ടർ ഉപയോഗിക്കരുതെന്നും പുകവലിക്കാനൊ ഇൻവെർട്ടറുകളോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, വെള്ളിയാഴ്ച രാവിലെ 8 മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. ഇതിനു ശേഷമാണ് ടാങ്കർ ഉയർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്.