പിണറായി വിജയൻ
file image
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകൾ സൃഷ്ടികകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 436 ഹെൽത്ത് ഇൻസ്പെക്‌റ്റർ തസ്തികകളും പിഎസ് സിയിൽ 35 തസ്തികകളും ജുഡീഷ്യറിയിൽ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്.
ഹെൽത്ത് ഇൻസ്പെക്റ്റർ ഗ്രേഡ് -11 താൽക്കാലിക തസ്തികകൾ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. ശുചിത്വ-ആരോഗ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.
എംപ്ലോയ്മെന്‍റ്-എക്സ്ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുക. ജില്ല ജുഡിഷ്യറി എസ്റ്റാബ്ലിഷ്മെന്‍റിൽ 52 തസ്തികകൾ കൂടി അനുവദിച്ചു. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നീതിന്യായ മേഖലയിലും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ തസ്തികകൾ വഴിയൊരുക്കും.