വി.ഡി. സതീശൻ മുഖ്യമന്ത്രി?
വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ജയറാം രമേശിന്‍റെ അധ്യക്ഷതയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായി പാർട്ടി ദേശീയ നേതൃത്വത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസിന്‍റെ കേരളത്തിലെ നിയമസഭാ കക്ഷി നേതാവായി വി.ഡി. സതീശനെ തീരുമാനിച്ചിരിക്കുകയാണെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം മാത്രമേ ഉണ്ടാകൂ എന്നും, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്നും ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള എഐസിസി വാർത്താ സമ്മേളനം തുടങ്ങുന്നു. ജയറാം രമേശ്, ദീപ ദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നീ കോൺഗ്രസ് നേതാക്കൾ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി.
കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയായിരിക്കുമെന്ന ഏറെക്കുറെ ഉറപ്പാകുന്നു. കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന കൂടുതൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം എന്നതാണ് ഒത്തുതീർപ്പ് ഫോർമുല എന്നും സൂചന. രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന പദവി നൽകും.
കേരള മുഖ്യമന്ത്രിയാകാൻ നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് വി.ഡി. സതീശന്. രാവിലെ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്നു പിന്മാറാൻ സന്നദ്ധത അറിയിച്ചെന്നാണ് സൂചന.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് തങ്ങളെ ഫോണിൽ വിളിച്ച് ചർച്ച നടത്തി.
യുഡിഎഫ് യോഗവും കോൺഗ്രസിന്‍റെയും ഘടകകക്ഷികളുടെയും നിയുക്ത എംഎൽഎമാരുടെ യോഗവും വ്യാഴാഴ്ച വൈകിട്ട് പൂർത്തിയാകും. തുടർന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ലോക് ഭവനിലെത്തി ഗവർണറെ കാണും. ഇതിനായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണർ രാജേന്ദ്ര വിശ്വനാത് അർലേക്കറുടെ സമയം തേടിയിട്ടുണ്ട്.
കേരളത്തിൽ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിൽ ഉച്ചയ്ക്കു ശേഷം യുഡിഎഫ് യോഗം ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ദീപ ദാസ് മുൻഷി അടക്കമുള്ള നിരീക്ഷകർ എത്തിച്ചേരാൻ വൈകുന്നതു കാരണം, പ്രഖ്യാപനം അവർ പുറപ്പെടും മുൻപേ നടത്താൻ തീരുമാനിക്കുകയായിരുന്നു എന്നു സൂചന.
ദീപ ദാസ് മുൻഷി അടക്കം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി നിരീക്ഷകരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുക. കേരളത്തിൽനിന്നുള്ള നേതാക്കളാരും ഉണ്ടാകില്ലെന്നാണ് സൂചന. കെ.സി. വേണുഗോപാൽ ഡൽഹിയിലുണ്ടെങ്കിലും പങ്കെടുക്കാൻ സാധ്യതയില്ല.
കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ഡൽഹിയിൽ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി വാർത്താസമ്മേളനം.