വി.ഡി. സതീശൻ
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലുണ്ടായ ബോട്ടപകടത്തെത്തുടർന്ന് ജൂലൈ 31 മുതൽ കാണാതായ മത്സ‍്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ‍്യമന്ത്രി വി.ഡി. സതീശൻ.
മത്സ‍്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി കഴിഞ്ഞ 9 ദിവസമായി തെരച്ചിൽ നടത്തുകയാണെന്നും മുൻ ഇടത് സർക്കാരിന്‍റെ കാലത്ത് 148 പേരെ കാണാതായപ്പോഴും ഇത്തരത്തിലൊരു നീണ്ട തെരച്ചിൽ നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു മത്സ‍്യത്തൊഴിലാളിയെ കാണാതായാൽ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം.
ഈ സർക്കാർ അതെല്ലാം തിരുത്തി. നഷ്ടപ്പെടുത്താൻ സമയമില്ല'. വി.ഡി. സതീശൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെ കഴിഞ്ഞ 9 ദിവസമായി തെരച്ചിൽ നടത്തുകയാണെന്നും സംസ്ഥാന ചരിത്രത്തിൽ തന്നെ അത്ഭുതപൂർവമായ നീക്കമാണിതെന്നും മറ്റെവിടെയാണ് 9 ദിവസമായി തെരച്ചിൽ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേരള ചരിത്രത്തിൽ ഇത് ആദ‍്യമായിട്ടാണോ മൂന്ന് പേരെ കടലിൽ കാണാതാകുന്നത്‍? എൽഡിഎഫിന്‍റെ 10 വർഷ കാലം എത്ര പേരെ കാണാതായെന്ന് നിങ്ങൾക്കറിയാമോ? 148 പേരായിരുന്നു അത്. അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഐ, സിപിഎം, ബിജെപി എന്നീ രാഷ്ട്രീയ പാർട്ടികളാണ് കാണാതായ മത്സ‍്യത്തൊഴിലാളികൾക്കു വേണ്ടി നടത്തുന്ന തെരച്ചിലിൽ വീഴ്ച പറ്റിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. വിഷയത്തിൽ വിവാദത്തിനില്ലെന്നും കേന്ദ്ര സഹായം തേടി ഒരു സംസ്ഥാന മന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ഉടൻ തന്നെ താൻ പ്രതിരോധ മന്ത്രിയുമായും പ്രധാനമന്ത്രിയുമായും സംസാരിച്ചുവെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അന്ന് ഉച്ച മുതൽ കോസ്റ്റ് ഗാർഡും നാവികസേനയും പൂർണമായി സജ്ജമായെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. വിഷയത്തെ ദാരുണം എന്ന് വിശേഷിപ്പിച്ച നേമം എംഎൽഎ മത്സ‍്യത്തൊഴിലാളികളുടെ കുടുംബങ്ങളെ കാണാൻ പോകുമെന്നും അവരെ കണ്ടെത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.