.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന ശക്തമായ ആവശ്യവുമായി കേരളം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍, ബേബി ഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷാ പരിശോധന നടത്താൻ കഴിയൂ എന്ന നിലപാടിലാണ് തമിഴ്‌നാട്.
സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സംഘം 2011ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇതിനു മുൻപ് സുരക്ഷാ പരിശോധന നടത്തിയത്. കേരളത്തിന്‍റെ ആവശ്യത്തെത്തുടർന്ന്, അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തമിഴ്‌നാടിന്‍റെ നിസ്സഹകരണം മൂലം ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഉടൻ നടത്തണമെന്നാണ് കേരളം മേല്‍നോട്ട സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിന്‍റെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കേരളം യോഗത്തില്‍ നിലപാട് സ്വീകരിച്ചു.
അതേസമയം, ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന ആവശ്യം യോഗത്തിൽ തമിഴ്‌നാട് ആവർത്തിച്ചു. ഇതിൽ വനം വകുപ്പാണ് തീരുമാനമെടുക്കേണ്ടതെന്ന് കേരളം അറിയിച്ചു. വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാൽ, സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും.
അണക്കെട്ടിലെത്തിയ മേൽനോട്ട സമിതി അംഗങ്ങൾ പ്രധാന ഡാം, ബേബി ഡാം എന്നിവക്കൊപ്പം സ്പിൽവേയിലെ മൂന്നു ഷട്ടറുകളും ഉയർത്തി പരിശോധിച്ചു.