ശക്തമായ കാറ്റും മഴയും തുടരുന്നു; വീടുകളിൽ വെള്ളം കയറി, മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി, കാസർകോട് മിന്നൽപ്രളയം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം, കക്കാട് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു. താവക്കര മേഖലയിൽ വെള്ളം കയറി. ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നു. പുതിയങ്ങാടിയിലെ ക്രസന്‍റ് ആശുപത്രിയിലും ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും വെള്ളം കയറി.
കോഴിക്കോട് നാദാപുരം എയർപോർട്ട് റോഡിൽ മരം വീണു കാർ തകർന്നു. 12 വൈദ്യുതി പോസ്റ്റുകൾ തകർന്നുവീണ് റോഡിൽ ഗതാഗത തടസമുണ്ടായി.
കണ്ണൂര്‍ താവക്കരയില്‍ മുപ്പതോളം വീടുകളില്‍ വെള്ളം കയറി. റെയിൽ - റോഡ് ഗതാഗതം തടസപ്പെട്ടു.
കോട്ടയത്ത് രാത്രിയിൽ പലയിടത്തും ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്.
കാസർകോട് ഉണ്ടായ മിന്നൽപ്രളയത്തിൽ മഞ്ചേശ്വരത്ത് ഉൾപ്പടെ വെള്ളം കയറി, റോഡ് ഒലിച്ചുപോയി. മജ് വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് മേഖലകളിലും, യേർക്കാട് ജംങ്ഷനിലും വെള്ളക്കെട്ട്. നിരവധി വീടുകളിലും വെള്ളം കയറി. മൂഡംബൈലിൽ വാഹനങ്ങൾ ഒലിച്ചുപോയി. ഈ പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കുന്നു.
അതേസമയം, സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 2 മരണം കൂടിയുണ്ടായി. എറണാകുളം വാണിയപ്പാടത്ത് അന്നക്കുട്ടി (80) മരം വീണു മരിച്ചു. ആലപ്പുഴ പുന്നപ്രയിൽ വെള്ളക്കെട്ടിൽ വീണ് ജെയിംസ് (65) മരിച്ചു. വെള്ളിയാഴ്ച മാത്രം 3 മരണങ്ങളാണുണ്ടായത്. ഇതോടെ സംസ്ഥാനത്തെ മഴക്കെടുതിയിൽ ആകെ മരണം 23 ആയി ഉയർന്നു.
വിഴിഞ്ഞത്തു നിന്ന് പോയ മീൻപിടിത്ത ബോട്ട് തിരയിൽപ്പെട്ടു മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. 3 പേർ നീന്തി രക്ഷപെട്ടു.