കെഎസ്ആർടിസിയും കെഎസ്ഇബിയും സർക്കാരിന് ബാധ്യത; മെട്രൊ മാസം 35 കോടി നഷ്ടം നേരിടുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമാണെന്ന് വി.ഡി. സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം. ഈ പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ്‌സിഡിയായും ഗ്രാന്‍റായും നൽകേണ്ടി വരുന്നുവെന്നും കൊച്ചി മെട്രൊ മാസം 35 കോടി നഷ്ടം നേരിടുന്നതായും ധവളപത്രത്തിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25 കാലയളവിൽ 78,851 കോടി രൂപയായി വർധിച്ചു. സംസ്ഥാന സർക്കാരിന്‍റെ നിലവിലെ കടം 5.07 ലക്ഷം കോടിരൂപയാണ്. റവന്യൂ വരുമാനത്തിന്‍റെ 77 ശതമാനത്തിലധികം ചെലവാകുന്നത് ശമ്പളവും പെൻഷനും നൽകാനാണ്. ബാക്കി തുക മാത്രമേ വികസന കാര്യങ്ങൾക്കായി ലഭിക്കുന്നുള്ളൂ എന്നും ധവളപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാ ബാധ്യത ബാക്കിയുണ്ട്. ഇതിന്‍റെ കടങ്ങൾ യഥാർഥത്തിൽ സംസ്ഥാനത്തിന്‍റെ കടങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്‍റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദം വർധിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.