ഡിജിപി മനോജ് എബ്രഹാം
ഫയൽ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിനു യുപിഎസ്‍സി നല്‍കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന് സംസ്ഥാന പൊലീസ് മേധാവിയുടെ അധികാരം നൽകാൻ നീക്കം. ഇതിനു വേണ്ടി 'ഡിജിപി ഇന്‍ ചാര്‍ജ്' എന്ന പുതിയ തസ്തിക സൃഷ്ടിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയെന്നാണ് വിവരം.
രാജ്യത്ത ഏഴ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള തസ്തികയാണ് 'ഡിജിപി ഇന്‍ ചാര്‍ജ്'. സ്റ്റേറ്റ് പൊലീസ് മേധാവി സ്ഥാനത്തേക്കു നേരിട്ട് നിയമനം നടത്താതെ, ഡിജിപിമാരില്‍ ഒരാളെ ഇന്‍-ചാര്‍ജ് ആക്കുന്ന രീതിയാണിത്. പുതിയ തസ്തികയിലൂടെ യുപിഎസ്‍സി പട്ടിക മറികടന്ന് മനോജ് എബ്രഹാമിനെ പൊലീസ് മേധാവി സ്ഥാനത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന.
സര്‍ക്കാര്‍ നല്‍കിയ പാനലില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്റ്റർ റവദ ചന്ദ്രശേഖര്‍, റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്‍സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത്. ഈ പട്ടികയില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കുകയാണ് സാധാരണ പാലിച്ചുവരുന്ന നടപടിക്രമം.
എന്നാല്‍, ചുരുക്കപ്പട്ടികയിലുള്ള മൂന്നുപേരും സംസ്ഥാന സര്‍ക്കാരിന്, അഥവാ സിപിഎമ്മിന്, താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരാണെന്നതാണ് ഇപ്പോഴത്തെ അസാധാരണ നീക്കത്തിനു കാരണം.