Kerala

നീതി ആയോഗ് യോഗത്തിനു കേരളം ഇല്ല

ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാത്ത സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തവർക്കൊപ്പമായത്

# എം.ബി. സന്തോഷ്

തിരുവനന്തപുരം: നീതിആയോഗ് യോഗത്തിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും. മുഖ്യമന്ത്രിയ്ക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ധനമന്ത്രി കെ.എൻ ബാലഗോപാലിനെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രസർക്കാർ അനുവദിക്കാത്ത സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി ന‌ീതിആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർക്കൊപ്പം ചേർന്നത്.

മുഖ്യമന്ത്രിയ്ക്കുപകരം ധനമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതിനാൽ മമതയും യോഗത്തിനെത്തിയില്ല.

കേന്ദ്രം കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്‍ സിങും വിട്ടുനിന്നു.ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗില്‍ പങ്കെടുത്തിട്ട് എന്താണ് കാര്യമെന്ന് കെജ്രിവാള്‍ ചോദിച്ചു.

എം. കെ സ്റ്റാലിന്‍(തമിഴ്നാട്), കെ. ചന്ദ്രശേഖര്‍ റാവു(തെലങ്കാന ), സിദ്ധരാമയ്യ(കര്‍ണാടക), അശോക് ഗലോട്ട്(രാജസ്ഥാൻ), നിതീഷ് കുമാർ(ബീഹാർ) എന്നിവർ വിട്ടുനിന്ന മുഖ്യമന്ത്രിമാരാണ്.

അതേസമയം,കേന്ദ്രസർക്കാർ കേരളത്തിന്‍റെ കടമെടുപ്പ് പരിധി മനപൂർവം വെട്ടിക്കുറച്ചു എന്ന വികാരമാണ് സർക്കാർ വൃത്തങ്ങൾക്ക്.അതുകൊണ്ടുതന്നെ നീതിആയോഗ് യോഗം പോലുള്ളവ വെറും ചടങ്ങായി മാറുന്നു എന്ന വികാരവുമുണ്ട്.

കേന്ദ്രനിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉൾപ്പെടെയുള്ളവയ്ക്കാണ് സർക്കാരും എൽഡിഎഫും ആലോചിയ്ക്കുന്നത്. എന്നാൽ, കടമെടുപ്പ് പരിധി കുറച്ചതു സംബന്ധിച്ച് വ്യക്തമായ വിശദീകരണം ഇന്നലെയും കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചില്ല.അതിന്‍റെ വിവരം ലഭിച്ച ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും ഡൽഹിയിൽ പോയി പ്രതിഷേധം പ്രധാനമന്ത്രിയെ നേരിട്ടറിയിക്കുന്നതു മുതൽ കത്തയയ്ക്കുന്നതുവരെയുള്ളത് ഇപ്പോൾ പരിഗണിക്കുന്നു.രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്‍റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ പ്രതിപക്ഷം ഇതുസംബന്ധിച്ച നിലപാട് ഇനിയും അറിയിച്ചിട്ടില്ല.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ