കേരളത്തിലെ റേഷൻ 'മോദി അരി'; ഒരു അരി പോലും പിണറായി നൽകുന്നില്ലെന്ന് ജോർജ് കുര്യൻ
കൊച്ചി: കേരളത്തിൽ ജനങ്ങൾക്ക് നൽകുന്ന റേഷനരി മുഴുവൻ മോദി അരിയാണെന്നും അതിൽ ഒരു അരി പോലും പിണറായി നൽകുന്നില്ലെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുടെ അവകാശമാണ് നൽകുന്നതെന്നും അതുകൊണ്ടാണ് ഇക്കാര്യങ്ങളെന്നും വിളിച്ച് പറയാതിരുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. ഇനി ഇക്കാര്യങ്ങളെല്ലാം ബിജെപി പ്രവർത്തകരോട് ജനങ്ങളോട് വിളിച്ച് പറയുവാനായി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം ഒരുലക്ഷത്തി പതിനെണ്ണായിരത്തി എഴുനൂറ്റി എൺപത്തിനാല് മെട്രിക് ടൺ (1,18,784) ധന്യങ്ങളാണ് കേന്ദ്രം ജനങ്ങൾക്ക് നൽകുന്നത്. അതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന 69831 മെട്രിക് ടണ്‍ അരിയും 15629 മെട്രിക് ടണ്‍ ഗോതമ്പുമാണ്. ടൈഡ്ഓവര്‍ പ്രകാരം 33294 മെട്രിക് ടണ്‍ അരി അല്ലാതെയും നല്‍കുന്നു. 8.30 രൂപയ്ക്കാണ് ഈ അരി കേന്ദ്ര നല്‍കുന്നത്. അത് കേരളത്തില്‍ 42 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കേന്ദ്രത്തിന്‍റെ സൗജന്യ അരി ലഭിക്കുന്നത്.
കൂടാതെ ഓണം പോലെയുളള ഉത്സവ കാലങ്ങളിൽ കേന്ദ്രം ആറുമാസത്തേക്കുളള അരി അഡ്വാൻസായി അനുവദിച്ചിട്ടുണ്ടെന്നും, ഇനി അത് പോരെങ്കില്‍ 22.5 രൂപക്ക് സംസ്ഥാനത്തിന് അരി വാങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്സവാന്തരീക്ഷങ്ങളിലെങ്കിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ഇത് നേതാക്കളോടുള്ള അഭ്യർഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.