കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു
കൊച്ചി: കോൺഗ്രസ് നേതാവ് വി.കെ. മിനിമോൾ കൊച്ചി മേയറാകും. ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് മിനിമോൾ കൊച്ചി മേയറാവുക. ദീപക് ജോയ് ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറാകും. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവിനാണ് മേയർ പദവി നൽകുക. കെ.വി.പി. കൃഷ്ണകുമാർ ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറാകും. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് പ്രഖ്യാപനം നടത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി ജനറൽസെക്രട്ടറി ദീപ്തി മേരി വർഗീസിനെ കൊച്ചി മേയർ സ്ഥാനത്തേക്ക് യുഡിഎഫ് ഉയർത്തിക്കാട്ടിയിരുന്നു.
എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി ദീപ്തിയെ മേയർസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് ദീപ്തി അനുകൂലികളുടെ വാദം. പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിന് വൻ പിന്തുണയാണ് ലഭിച്ചത്. വി.കെ. മിനിമോൾക്ക് 17 പേരുടെ പിന്തുണ ലഭിച്ചു. ഷൈനി മാത്യുവിന് 19 പേരുടെ പിന്തുണ ലഭിച്ചു. എന്നാൽ നാലുപേർ മാത്രമാണ് ദീപ്തിയെ പിന്തുണച്ചതെന്നാണ് വിവരം.
പാർട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിക്ക് കൂടുതൽ പരിഗണന നല്ഡകണമെന്ന കെപിസിസി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് തീരുമാനം വന്നിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ സ്റ്റേഡിയം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ദീപ്തി മേരി വർഗീസ്. വി.കെ. മിനിമോൾ പാലാരിവട്ടത്ത് നിന്നും, ഷൈനി മാത്യു ഫോർട്ട് കൊച്ചിയിൽ നിന്നുമുള്ള പ്രതിനിധിയാണ്. കെപിസിസി ജനറൽസെക്രട്ടറിമാരിൽ ദീപ്തി മാത്രമാണ് തെരഞ്ഞെടുപ്പിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.