മുഹമ്മദ് നിയാസ്
കോഴിക്കോട്: കൊടുവള്ളിയിൽ അന്നൂസ് റോഷൻ (21) എന്നയാളെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. കേരള-കർണാടക അതിർത്തിയിൽ വച്ചാണ് കൊടുവള്ളി പൊലീസ് ഇയാളെ പിടികൂടിയത്. അന്നൂസിനെ തട്ടിക്കൊണ്ടു പോകാനായി വീട്ടിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാളായിരുന്നു ഇയാൾ. ബൈക്കിലെത്തിയ മറ്റൊരാളായ മുഹമ്മദ് നിയാസ് (25) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടുള്ള 2 കേസുകളിലായി 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ 5 ദിവസത്തിനു ശേഷം മേയ് 22നാണ് പൊലീസ് സംഘം കണ്ടെത്തുന്നത്. സഹോദരൻ അജ്മൽ റോഷനുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിൽ കിട്ടാതെ വന്നതോടെയാണ് ക്വട്ടേഷൻ സംഘം അനിയന്‍ അന്നൂസിനെ തട്ടിക്കൊണ്ടുപോയത്.
പൊലീസ് അന്വേഷണം ഊര്‍ജിതമായതോടെ യുവാവിനെ പ്രതികള്‍ ആദ്യം മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പിന്നാലെ പ്രത്യേക അന്വേഷണ സംഘം മൈസൂരുവില്‍ എത്തിയതോടെ പ്രതികള്‍ മൈസൂർ ടൗണിൽ നിന്നും കർണാടക റജിസ്ട്രേഷനുള്ള ടാക്സി കാറില്‍ കേരളത്തിലേക്ക് തിരിച്ചു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ ഈ വാഹനത്തില്‍ നിന്ന് പ്രതികള്‍ പാലക്കാട് വച്ച് രക്ഷപ്പെട്ടു. പിന്നാലെ കൊണ്ടോട്ടി മോങ്ങത്തു വച്ച് ടാക്സി കാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മോചിപ്പിക്കുകയായിരുന്നു.