പതിമൂന്നുകാരിയുടെ വ്യാജ പീഡനപരാതി; കസ്റ്റഡി മർദനത്തിൽ എസ്ഐക്കെതിരേ വകുപ്പുതല നടപടി
file image
പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത് യുവാക്കളെ മർദിച്ചെന്ന സംഭവത്തിൽ എസ്ഐക്ക് സ്ഥലംമാറ്റം. സംഭവ സമയത്ത് കൂടൽ പൊലീസ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന കോന്നി സിഐക്കെതിരേയാണ് നടപടി. അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് കാട്ടിയാണ് നടപടി.
കൂടൽ എസ്ഐ ജയ്‌മോനെ ജില്ലാ ആസ്ഥാനത്തെ എആർ ക്യാംപിലേക്കാണ് മാറ്റിയത്. പീഡന പരാതിയിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഹൃദ്രോഗിയായ 20 കാരനെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിലെത്തിച്ചാണ് മർദിച്ചത്. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നായിരുന്നു പരാതി.
ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കുമടക്കം യുവാവ് പരാതി നൽകിയതിനെ തുടർന്ന് പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം വകുപ്പുതല അന്വേഷണം നടത്തിയത്. സിസിടിവിയിൽ കസ്റ്റഡി മർദനം പതിഞ്ഞത് വലിയ തെളിവായി. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐക്കെതിരേ നടപടിയെടുത്തത്.