കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിൽ ആന ഇടഞ്ഞ് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ക്ഷേത്ര കമ്മിറ്റി. ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് അംഗങ്ങൾ പറയുന്നത്. മതിയായ അകലം പാലിച്ചിട്ടുണ്ടെന്നും, എഴുന്നള്ളത്തിന് അനുമതിരേഖയുണ്ടായിരുന്നുവെന്നും കമ്മിറ്റിയംഗം പറഞ്ഞു.
അതേസമയം, അപകടത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് 11 മണിയോടെ നൽകും. ആനയും ജനങ്ങളും തമ്മിൽ മതിയായ അകലം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തൽ.
രണ്ട് ആനകളെ എഴുന്നള്ളിക്കാൻ അനുമതിയുണ്ട്. നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആർ. കീർത്തി ക്ഷേത്രത്തിൽ പരിശോധന നടത്തിയ ശേഷം പ്രതികരിച്ചു.
മരിച്ച മൂന്നുപേരുടെയും പോസ്റ്റ് മോര്‍ട്ടം വെളളിയാഴ്ച നടത്തും. ആന എഴുന്നള്ളത്തിലെ വീഴ്ചകളെക്കുറിച്ച് പൊലീസ് വിശദ പരിശോധന നടത്തും. സംഭവത്തിൽ ജില്ലാ കലക്റ്ററും ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും റിപ്പോർട്ട് സമർപ്പിക്കും.