അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഒരമ്മ
കോഴിക്കോട്: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഒരമ്മ. പ്രസവിച്ച് എട്ടു ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തന്നെയാണ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്. ഇപ്പോഴിതാ കുഞ്ഞിനായി കോഴിക്കോട് കലക്റ്ററേറ്റിൽ കയറിയിറങ്ങുകയാണ് യുവതി.
സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിലുള്ള കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിലാണ് യുവതി തന്‍റെ ആൺകുഞ്ഞിനെ ഉപേക്ഷിച്ചത്. കുട്ടിക്ക് ആരോഗ്യ പ്രവർത്തകർ ആരവ് എന്ന് പേരിട്ടിരുന്നു. ഇപ്പോൾ കുട്ടി അമ്മത്തൊട്ടിലിന്‍റെ സംരക്ഷണത്തിലാണ് ഉള്ളത്.
കുടുംബമായി ജീവിക്കുന്നതിനിടെ ആൺ സുഹൃത്തിൽ നിന്നുമാണ് യുവതി ഗർഭിണിയായത്. പിന്നീട് അയാൾ ബന്ധം അവസാനിപ്പിച്ചു. ആത്മഹത്യയുടെ വക്കിലെത്തിയതോടെയാണ് കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കുട്ടി നന്നായി വളരട്ടെ എന്ന ചിന്തയായിരുന്നുവെന്നും യുവതി പറയുന്നു.
ഉപേക്ഷിച്ച് 60 ദിവസത്തിനകം കുട്ടിയെ തിരികെ നൽകുന്നതിന് തടസമില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കുട്ടി യുവതിയുടേതു തന്നെയാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന വരെ നടത്തണം. കുട്ടിയെ വളർത്താനുള്ള സാഹചര്യം അമ്മയ്ക്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച ശേഷമേ കുഞ്ഞിനെ വിട്ടു നൽകൂ.