ദീപക്ക്, ഷിംജിത
കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
വ‍്യാഴാഴ്ച വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി കാലാവധി. ഷിംജിത വിഡിയോ ചിത്രീകരിച്ച ബസിൽ വച്ച് തെളിവെടുപ്പ് നടത്തുന്നതിനായാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ലൈംഗികാരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും വെറുതേ ഒന്നും പറയില്ലല്ലോയെന്നുമായിരുന്നു ഷിംജിത മാധ‍്യമങ്ങളോട് പ്രതികരിച്ചത്. ഫെബ്രുവരി ആറിനാണ് കേസിൽ ഷിംജിതയുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത്.
ദീപക്കിന്‍റെ കുടുംബം നൽകിയ പരാതിയിൽ ആത്മഹത‍്യാ പ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ദീപക്കിനൊപ്പം ബസിൽ സഞ്ചരിച്ചിരുന്ന മറ്റൊരു യുവതിയും ഷിംജിതയ്ക്കെതിരേ പരാതി നൽകിയതായി നേരത്തെ ദീപക്കിന്‍റെ കുടുംബം വ‍്യക്തമാക്കിയിരുന്നു.