'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം
file image
തിരുവനന്തപുരം: ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. അമ്പൂരി സ്വദേശി സന്തോഷാണ് (46) മരിച്ചത്. സന്തോഷിനെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടിയന്തര ചികിത്സ ലഭിച്ചില്ല എന്നാണ് പരാതി.
ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ വൈകിട്ട് 5 മണിക്കാണ് സഹപ്രവര്‍ത്തകർ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കാഷ്വാലിറ്റിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലായിരുന്നു. അടിയന്തര ചികിത്സ ലഭ്യമായില്ല. ഓക്‌സിജന്‍ നല്‍കാന്‍ പോലും ആളുണ്ടായിരുന്നില്ല. ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിക്കാന്‍ പോലും ജീവനക്കാര്‍ക്ക് അറിയില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സന്തോഷിന്റെ മരണം സംഭവിച്ചു.
സംഭവത്തെ തുടര്‍ന്ന് സന്തോഷിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആശുപത്രിയില്‍ വലിയ പ്രതിഷേധം നടത്തി. തുടര്‍ന്നു പാറശാല സിഐ സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. 46 കോടി രൂപ മുടക്കി നവീകരിച്ച ആശുപത്രി അടുത്തിടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.