ബസിലെ മാലിന്യത്തിന്‍റെ പേരിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു
കോട്ടയം: ബസിനുള്ളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വെച്ചാണ് സംഭവം ഉണ്ടായത്. ജയ്മോനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ ജയ്മോനടക്കം 3 ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടപടി എടുത്തിരുന്നു.
ജയ്മോൻ ജോസഫിനെയും വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിരുന്നു. ഒക്റ്റോബര്‍ ഒന്നിന് കൊല്ലം ആയൂരിൽ വച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരിശോധന. ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞു നിർത്തിയത്.
ബസിനുള്ളിൽ കിടന്ന പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ മന്ത്രി പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്റ്റർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.