KSRTC ബസിൽ കയറുന്നത് ഇനി എളുപ്പമാകും
MV Graphics
മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാതിരിക്കുകയും സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത സംഭവത്തിൽ കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ. തോട്ടശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്‍റെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍റെ നടപടി.
തൃശൂർ ആമ്പല്ലൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് സൈനുദ്ദീൻ യാത്ര ചെയ്തത്. ബസിൽ കയറിയപ്പോഴാണ് ഇരിക്കാൻ സീറ്റില്ല എന്ന് മനസിലായത്. രോഗിയായതിനാൽ മൂന്ന് മണിക്കൂർ നിന്ന് യാത്ര ചെയ്യാനാവില്ലെന്ന് കണ്ടക്‌ടറോട് പറഞ്ഞു. തൃശൂരിൽ എത്തുമ്പോൾ സീറ്റ് കിട്ടമെന്ന് കണ്ടക്‌ടർ അറിയിച്ചു. തുടർന്ന് കോളപ്പുറത്തേക്ക് ടിക്കറ്റെടുത്തു. തൃശൂരിൽ എത്തിയപ്പോൾ കുറേ സീറ്റുകൾ ഒഴിഞ്ഞു. ഒഴിഞ്ഞ ഒരു സീറ്റിൽ ഇരുന്നതിനു പിന്നാലെ മറ്റൊരു യാത്രക്കാരൻ എത്തി അത് അദ്ദേഹം റിസർവ് ചെയ്ത സീറ്റാണെന്ന് പറഞ്ഞു. സീറ്റ് ഒഴിയാൻ കണ്ടക്‌ടറും ആവശ്യപ്പെട്ടു. അതിനിടയിൽ മറ്റു സീറ്റുകളിൽ യാത്രക്കാർ ഇരുന്നുകഴിഞ്ഞിരുന്നു. ഇതേതുടർന്ന് പരാതിക്കാരനു നിന്ന് യാത്ര ചെയ്യേണ്ടി വന്നു.
പരാതിക്കാരന് ഇറങ്ങേണ്ടിയിരുന്നത് കക്കാട് സ്റ്റോപ്പിലായിരുന്നു. സർവീസ് റോഡിലൂടെ വാഹനം ഓടിക്കാതെ ദേശീയപാതയിലൂടെ വാഹനം ഓടിച്ചതിനാൽ പരാതിക്കാരനു കൂരിയാട് ഇറങ്ങാനേ സാധിച്ചുള്ളൂ. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. തൃശൂരിൽനിന്ന് റിസർവ് ചെയ്ത സീറ്റുകൾ സംബന്ധിച്ച കാര്യം പരാതിക്കാരനോട് പറയാതിരുന്നതും യാത്രക്കാരനെ സ്റ്റോപ്പിലിറക്കാതെ പോയതും സേവനത്തിലെ വീഴ്ചയാണെന്ന നിരീക്ഷിച്ചാണ് പിഴ വിധിച്ചത്. 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും 45 ദിവസത്തിന് അകം പരാതിക്കാരന് നൽകണമെന്നും അല്ലാത്ത പക്ഷം 9% പലിശയടക്കം നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.