കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രൊഫഷനൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കും.
MV Graphics
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രൊഫഷനൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ ഗതാഗതമന്ത്രിയുടെ നിർദേശം. ഇതുസംബന്ധിച്ച ഉത്തരവ് കോർപ്പറേഷൻ എംഡി പുറത്തിറക്കി. വായ്പ്പാട്ടിലും സംഗീതോപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ള ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ട്രൂപ്പിന്‍റെ ഭാഗമാകാൻ അപേക്ഷ സമർപ്പിക്കാം. ഇതിനായി മൂന്നു മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിറ്റിൽ കൂടാത്തതുമായ വിഡിയൊയും ഫോൺ നമ്പരും സഹിതം അപേക്ഷിക്കണം.
ഈ രംഗത്ത് പ്രാവീണ്യമുള്ളവർക്ക് ലഭിച്ച സർട്ടിഫിക്കെറ്റുകളും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കാം. ഈ മാസം 25ന് ഉച്ചയ്ക്ക് രണ്ടിനു മുൻപായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പൊതു-സ്വകാര്യ പരിപാടികളിൽ ഉൾപ്പടെ ട്രൂപ്പുമായി ഇറങ്ങാനാണ് തീരുമാനം.
കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച പൊലീസിന്‍റെ ട്രൂപ്പും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയുടെ ട്രൂപ്പുമടക്കം സർക്കാർ ജീവനക്കാരുടെ സാംസ്കാരിക പരിപാടികളും ഗാനമേളകളുമൊക്കെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനിടയിലേക്കാണ് കെഎസ്ആർടിസി ജീവനക്കാരുടെ ഗാനമേള ട്രൂപ്പും എത്തുന്നത്.
നിലവിൽ ബജറ്റ് ടൂറിസം സെല്ലിന്‍റെ ഭാഗമായുള്ള ജീവനക്കാരുടെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇത്തരം കലാപരമായ അഭിരുചിയുള്ളവരെ പ്രതീക്ഷിച്ചാണ് ട്രൂപ്പിന്‍റെ രൂപീകരണം. അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിന വരുമാനത്തിലും കഴിഞ്ഞ ദിവസം റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരുന്നു.
ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്. ഇതിന് പിന്നാലെ കോർപ്പറേഷനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമടക്കം രംഗത്തെത്തിയിരുന്നു.