ഭാര്യയെ അടക്കം 4 പേരെ വെട്ടിക്കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ
വയനാട്: കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ ഭാര്യയെയും, ഭാര്യയുടെ മുൻ ബന്ധത്തിലെ മകളെയും, ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് വധശിക്ഷ. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് വിരാജ്പേട്ട ജില്ല സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് വധശിക്ഷ വിധിച്ചത്.
കൊല നടന്ന് 8 മാസത്തിനുള്ളിൽ അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യാസിൻ അഹമ്മദ് ഹാജരായി. 2025 മാർച്ച് 27 നാണ് ഭാര്യ നാഗി, നാഗിയുടെ അഞ്ചുവയസുള്ള മകൾ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ, ഗൗരി എന്നിവരെ ഗിരീഷ് കൊലപ്പെടുത്തിയത്. നാഗി രണ്ടാമത്തെ ഭർത്താവായ ഗിരീഷിനൊപ്പം ഒരു വർഷത്തോളമായി താമസിച്ചുവരുകയായിരുന്നു. ഉച്ചയായിട്ടും നാഗിയും ഭർത്താവ് ഗിരീഷ് ജോലിക്ക് വരാത്തതിനെ തുടർന്ന് തോട്ടം മുതലാളിയും തൊഴിലാളികളും വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
നാഗി മുൻ ഭർത്താവുമായി ബന്ധം തുടരുന്നുവെന്ന് ആരോപിച്ച് നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കൊല നടന്ന ദിവസം മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് നാഗിയെ ഉപദ്രവിക്കുകയായിരുന്നു. നാഗിയെ കൊലപ്പെടുത്തിയ ശേഷം തടസം നിന്ന് മകളെയും മുത്തശ്ശിയെയും, മുത്തച്ഛനെയും ഇയാൾ കൊലപ്പെടുത്തി. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട് വയനാട്ടിലെത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ഗിരീഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.