കണ്ണനെ കണികാണാൻ ഭക്തലക്ഷങ്ങൾ ഗുരുവായൂരിൽ; ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്
ഗുരുവായൂർ: വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ. പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാണ് ദർശനത്തിന് മുൻഗണന.
തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ , പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തി. പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 7.30 മുതലാക്കി. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.
വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിഷു ദിവസം പുലർച്ചെ മുതൽ തന്നെ കിഴക്കേ നടയിലൂടെ ഭക്തരുടെ സഞ്ചാരം ക്രമീകരിച്ചിരുന്നു. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ദർശനം തേടുന്നവർക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തി. തിരക്ക് കുറയുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും.ക്രമാതീതമായ ഭക്തജന തിരക്ക് ഉള്ളതിനാൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പൊലീസും രംഗത്തുണ്ട്.